Tuesday, September 9, 2014

ആദിവാസികളോട് സമതലങ്ങൾ ചെയ്യുന്നതു

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആദിവാസികളാണു ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ. സമതല മനുഷ്യനേക്കാൾ എന്തുകൊണ്ടും അവർ വളരെ മുകളിലുമാണു. എന്നാൽ ആധുനികർ അവരെക്കാണുന്നതു പ്രാകൃതരായിട്ടാണു. അതിനുകാരണം ചൂഷണോന്മുഖമായ ആധുനികന്റെ വിദ്യാഭ്യാസമാണു. ആധുനികൻ വിദ്യാഭ്യാസത്തിലൂടെ വളർത്തിക്കൊണ്ടുവന്ന ഒരു ജീവിതമാതൃകയുണ്ട്. അതുമാത്രമാണ് ശരിയെന്ന ആധുനികന്റെ അഹന്തയാണു ആദിവാസിക്കു ഇപ്പോൾ ദുരന്തമായിരിക്കുന്നതു.

പ്രകൃതിയുമായി നേരിട്ടു സംവദിക്കാൻ കഴിയുന്ന ആദിവാസി സമൂഹം ഈ യുഗത്തിലും ആധുനികനു അത്ഭുതമാണു. തന്നെപ്പോലെയല്ല ആദിവാസി ജീവിക്കുന്നതു. അതുകൊണ്ട് അവന്റെ ജീവിതം പരിമിതവും പ്രാകൃതവുമാണെന്നാണു ആധുനികന്റെ വാദം. ഈ നിഗമനം ആദിവാസികളുടെ തലത്തിൽ നിന്നും പഠിച്ചിട്ടുണ്ടായതല്ല.

ആദിവാസിസ്വത്തു തനിക്കുകൂടി അവകാശപ്പെട്ടതാണെന്നു ഓരോ ആധുനികനും വിചാരിക്കുന്നു. എന്നാൽ താൻ കൈവശം വച്ചിരിക്കുന്നതു എപ്പോഴും തന്റേതു മാത്രവുമായിരിക്കും. അതിന്റെ കാര്യം വരുമ്പോൾ ആധുനികൻ അവന്റെ അദ്ധ്യാനത്തിന്റെ കണക്കു പറയും. എന്നാൽ ആദിവാസി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ കണക്കൊട്ട് എടുക്കുകയുമില്ല. പ്രകൃതി നൽകിയ സമ്പത്തു ചൂഷണം ചെയ്തും ധൂർത്തടിച്ചും തീർത്തകൂട്ടത്തിലാണു ആധുനികൻ. കൂടുതൽ ചൂഷണത്തിനാണു അവൻ മലകയറിയതു. എന്നാൽ സമതലത്തിൽ തനിക്ക് അവകാശപ്പെട്ടതു പകരം കൊടുക്കാനും തയ്യാറല്ല. തനിക്കു വേണ്ടി ആദിവാസി ചുരുങ്ങണം എന്നാണു നാട്ടുകാരുടെ മനോഭാവം.

റബ്ബർ, ചായത്തോട്ടങ്ങളുടെ നിർമ്മാണത്തിനു ബ്രിട്ടീഷുകാരും സിൽബന്ധികളുമാണു ആദ്യമായി ആദിവാസി ഭൂമി കയ്യേറാൻ തുടങ്ങിയതു. അതൊന്നും വിശപ്പടക്കാനായിരുന്നില്ല. കൂടുതൽ മിച്ചമൂലധനം ഉണ്ടാക്കി പ്രഭുക്കന്മാരകാൻ ആയിരുന്നു. അങ്ങനെ കാടുകേറിയവരാണു ആദിവാസികളുടെ ജീവിതം നികൃഷ്ടമാണെന്നു പറഞ്ഞതു. തങ്ങൾക്ക് പിടിച്ചു നിൽക്കാനാവാത്ത പലപ്രതിഭാസങ്ങളും കുടിയേറ്റക്കാർ അവിടെ കണ്ടു. കുത്തുകയറ്റങ്ങൾ. അവിചാരിതമായ പ്രകൃതിക്ഷോഭങ്ങൾ. കാട്ടുമൃഗങ്ങൾ. മലമ്പനിപോലുള്ള രോഗങ്ങൾ.... തങ്ങൾക്ക് ഭീകരമായതു ആദിവാസികൾക്കും ഭീകരമാണെന്നു അവരങ്ങുറപ്പിച്ചു. അപ്പോൾ പിന്നെ കാട്ടുവെട്ടലായി, വേട്ടയാടലായി, അണകെട്ടലായി, റോഡു നിർമ്മാണമായി. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള മെഡിക്കൽ കിറ്റുകളുമായി കയറിയ സന്നദ്ധസേവകർ അതു ആദിവാസികളിലും പ്രയോഗിച്ചു. തങ്ങളെ നശിപ്പിച്ച വിദ്യാഭ്യാസം ആദിവാസികളും പഠിക്കണമെന്നു നിർബ്ബന്ധിച്ചു. അതാണു പുരോഗമനപരം എന്നു പ്രചരിപ്പിച്ചു. ഇതിനൊന്നും സമതലത്തിൽ പകരം കൊടുക്കാൻ അവർ ഒട്ടു തയ്യാറുമായില്ല. ആദിവാസികളെ നശിപ്പിക്കുക എന്നതു തന്നെയായിരുന്നു പാശ്ചാത്യ അജണ്ട. സ്വാതന്ത്ര്യാനാന്തരവും അതു തുടർന്നു. അതു മനുഷ്യരാശിയുടെ അവസാനത്തോടെയേ തീരു.

ആഗോളീകരണം വന്നപ്പോൾ ആദിവാസി ചൂഷണം മറ്റൊരു തലത്തിലേക്ക് വളർന്നു. മെഡിക്കൽ ഗവേഷണം. സമതലവാസികൾക്ക് എത്രയൊക്കെ ശാസ്ത്രീയമായി ജിവിച്ചിട്ടും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുന്നില്ല. ആളുകൾക്ക് അനവധി രോഗങ്ങൾ. എന്നാൽ ഒരുപാട് പ്രാതികൂല്യങ്ങളെ നേരിട്ടിട്ടും ആദിവാസികൾ പിടിച്ചു നിൽക്കുന്നു. അതവരുടെ ജനിതകഘടനയുടെ സവിശേഷത കൊണ്ടാണെന്നു നാടൻ കൌശലക്കാർ മനസിലാക്കി. എങ്കിൽ അവരിൽ പരീക്ഷണം നടത്തി അതിന്റെ ഗുട്ടൻസ് പിടിച്ചെടുക്കണം. അതിനു ഫണ്ടുകൾ ഉണ്ടായി. സഹായിക്കാൻ NGO കൾ രംഗത്തിറങ്ങി. ഇതിനൊക്കെ ആതുരശുശ്രൂഷയുടേയും, സാമൂഹിക സേവനത്തിന്റെയും, ആധുനികവൽക്കരണത്തിന്റെയും നിറം കൊടുത്തു. ഇന്നു ആദിവാസി മേഖലയിലുള്ള ഒട്ടുമിക്ക NGO കളും ഈ ഗൂഡലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നതെന്നു അന്വേഷിച്ചാൽ കണ്ടെത്തും. ആദിവാസി സ്നേഹവും അതിന്റെ പൊളിറ്റിക്സും അതിനൊരു മറമാത്രം. ഏറ്റവുമൊടുവിൽ NGO കൾ ആദിവാസി മേഖലയിൽ തേടുന്നതു ഉദ്ധാരണശേഷിക്കുള്ള മരുന്നുകളാണെന്നതാണു തമാശ. ക്ലീബത്വമുള്ളവർക്ക് ഇതിൽ ഉത്സാഹം കൂടും. അതു കാണാനുണ്ട്. പോരാത്തതിനു സ്വദേശത്തും വിദേശത്തും അതിനുള്ള സ്കോപ്പ്.

ഇവിടെ സർക്കാർ ഇടപെടേണ്ടതാണു. ആദിവാസികളിൽ നിന്നും അതു ശേഖരിച്ച് സർക്കാർ പ്രമോട്ട് ചെയ്യണം. ഇപ്പോൾ മാർക്കറ്റിലുള്ള അത്തരം മരുന്നുകൾക്ക് ഫലപ്രാപ്തി തീരെക്കുറവാണു. ആദിവാസി മരുന്നിനു നല്ല റിസൾട്ടു കിട്ടും. അല്ലെങ്കിൽ ഈ NGO കൾ ഇങ്ങനെ ആദിവാസിപ്രേമികളാവില്ലല്ലോ. അതിൽ നിന്നും വലിയ റെവന്യൂ കിട്ടും. അതു ആദിവാസിക്ഷേമത്തിനു ഉപയോഗിച്ചാൽ മതി. ക്ഷേമം എന്നതു കൊണ്ടുദ്ദേശിക്കുന്നതു, തനതു രീതിയിൽ അവർക്കു ജീവിക്കാനുള്ള സൌകര്യമുണ്ടാക്കിക്കൊടുക്കുക എന്നതാണു. അധികവരുമാനം സർക്കാരിനെടുക്കാം. അത് ചെറുതൊന്നുമായിരിക്കില്ല.

No comments: